ന്യൂഡൽഹി: തമിഴ്നാട് മധുരയിലെ തിരുപ്പരൻകുണ്ഡ്രത്ത് ദർഗയ്ക്കു സമീപം കാർത്തികദീപം തെളിക്കാൻ അനുമതി നൽകിയ മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിലെ ജഡ്ജി ജി.ആർ. സ്വാമിനാഥനെ പുറത്താക്കാൻ പാർലമെന്റിൽ ഇംപീച്ച്മെന്റ് പ്രമേയ അവതരണത്തിന് നോട്ടീസ് നൽകി ഇന്ത്യ സഖ്യം. ജഡ്ജി വർഗീയ ധ്രുവീകരണത്തിന് അവസരം നൽകിയെന്നു ചൂണ്ടിക്കാട്ടിയാണ് മുന്നണിയിലെ 107 എംപിമാർ ഒപ്പിട്ട നോട്ടീസ് ഡിഎംകെയുടെ നേതൃത്വത്തിൽ ലോക്സഭാ സ്പീക്കർ ഓം ബിർലയ്ക്കു നൽകിയത്.
ജഡ്ജിയുടെ നിഷ്പക്ഷത, സുതാര്യത, മതേതര പ്രവർത്തനം എന്നിവയെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നുവെന്നും പ്രത്യേക സമുദായത്തിൽനിന്നുള്ള മുതിർന്ന അഭിഭാഷകനോടും അഭിഭാഷകരോടും ജഡ്ജിയുടെ ഭാഗത്തുനിന്ന് പക്ഷപാത സമീപനമുണ്ടെന്നും, ഹൈക്കോടതി ജഡ്ജിമാരെ ഭരിക്കാനും നീക്കം ചെയ്യാനും വ്യവസ്ഥ ചെയ്യുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 217 പ്രകാരം നൽകിയ നോട്ടീസിൽ പറയുന്നു. ഭരണഘടനയുടെ മതേതര തത്വങ്ങൾക്കു വിരുദ്ധമായ കേസുകളിൽ തീരുമാനമെടുക്കുന്നതിന്റെ അടിസ്ഥാനത്തിൽ ജസ്റ്റീസ് സ്വാമിനാഥനെ പുറത്താക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടു.
മധുര മുനിസിപ്പൽ കോർപറേഷന്റെ ഭാഗമായ തിരുപ്പരൻകുണ്ഡ്രം കുന്നുകളുടെ മുകളിലാണ് ഹസ്രത്ത് സുൽത്താൻ സിക്കന്ദർ ബാദുഷയുടെ ദർഗ സ്ഥിതിചെയ്യുന്നത്. ദർഗയ്ക്കു സമീപമുള്ള ദീപത്തൂണിൽ ദീപം തെളിക്കുന്നതിനു പകരം സാധാരണ സ്ഥലത്തു ദീപം തെളിക്കാനാണ് ക്ഷേത്ര ഭരണകൂടം ഇതുവരെ തീരുമാനിച്ചത്.
ഇതിനെ എതിർത്ത ചില ഹൈന്ദവസംഘടനകൾ ദർഗയ്ക്കു സമീപം ‘ദീപത്തൂൺ’ എന്നുവിളിക്കുന്ന സ്തംഭത്തിൽ വിളക്ക് കൊളുത്തണമെന്ന സംഘ്പരിവാറിന്റെ ആവശ്യത്തിനു കോടതിയിൽനിന്ന് അനുകൂല വിധി നേടി.
ഇതിന്റെ പശ്ചാത്തലത്തിൽ ദീപം തെളിക്കാനെത്തിയവരെ തമിഴ്നാട് സർക്കാർ തടഞ്ഞു. ഇത് മേഖലയിൽ സംഘർഷത്തിനു കാരണമായി. ജസ്റ്റീസ് സ്വാമിനാഥൻ ആർഎസ്എസുകാരനാണെന്നും ഇക്കാര്യം അദ്ദേഹംതന്നെ പറഞ്ഞിട്ടുണ്ടെന്നും ഡിഎംകെ കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു.